Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഹരിത കവചമെന്ന പേരിൽ റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും തരം മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കളക്ടര്‍മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.